എംബസിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി നിരവധിപ്പേരുടെ സ്വത്ത് തട്ടി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് ശിക്ഷ. ഒരു വിദേശരാജ്യത്തെ സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയ നാല് സൗദി പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്. കൃത്രിമമായി തയ്യാറാക്കിയ രേഖകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്തെന്നും കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വിദേശത്തെ സൗദി എംബസിയുടെ പേരില്‍ തട്ടിപ്പ് സംഘം കൃത്രിമമായി രേഖകളുണ്ടാക്കിയതെന്നും ഇത് തിരിച്ചറിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്‍ത് ബന്ധപ്പെട്ട കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികള്‍ക്ക് 20 വര്‍ഷം വരെ ജയില്‍ ശിക്ഷയും നാല് ലക്ഷം സൗദി റിയാല്‍ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇതിന് പുറമെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വസ്‍തുവകകള്‍ തിരികെ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു.

ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുന്നതും രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റങ്ങളാണ്. പേപ്പറുകള്‍, ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍, ഒപ്പുകള്‍, സീലുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം കൃത്രിമങ്ങളും കടുത്ത ശിക്ഷയ്ക്ക് അര്‍ഹമാവും.‍

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!