അറ്റ്‍ലസ് രാമചന്ദ്രൻ്റെ സംസ്‍കാരം വൈകുന്നേരം ദുബൈ ജബല്‍ അലിയില്‍

അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. 80 വയസ്സായിരുന്നു.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രയ്ക്ക് പരിചിതമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയിലും അദ്ദേഹം സുപ്രസിദ്ധനായി.

 

നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനെതുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായി. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന്  മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയിലെ നടപടികള്‍ക്ക് ശേഷം 2018ലാണ് ജയില്‍ മോചിതനായത്.

 

ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ബാധ്യതകള്‍ തീരാത്തതിനാല്‍ യുഎഇയില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാല്‍ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂര്‍ത്തീകരിക്കാനായില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!