ഖത്തറിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു

ഖത്തറിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരിച്ചത്. ഖത്തറിലെ അൽ വക്രയിൽ കടലിൽ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം.

അബുഹമൂറിലെ ബില്ല മാർട്ട് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അൻസിൽ രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്തുനിന്നും താമസസ്ഥലത്തേക്ക് പോയതായിരുന്നു. അതിന് ശേഷം കാണാതായ അൻസിലിനെ സുഹൃത്തുക്കളും കൂടെ ജോലി ചെയ്തിരുന്നവരും അന്വേഷിച്ചിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ അതിന് ശേഷം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ പോയതായാണ് സൂചന. ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം അൻസിലിന്റേതാണെന്ന് ബന്ധപ്പെട്ടവർ മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം ഇന്ന് രാത്രി ഖത്തർ എയർവെയ്‌സ് വിമാനത്തിൽ നാട്ടിലേക്കയക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

ഫാത്തിമ ശബാനയാണ് ഭാര്യ. .കുട്ടികളില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!