എ.കെ.ജി സെൻ്റർ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൺവിള സ്വദേശിയാണ് ജിതിൻ.

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങൾ. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!