‘എനിക്കെതിരായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ട്; തെളിവ് നാളെ പുറത്തുവിടും’, നിലപാട് കടുപ്പിച്ച് ഗവർണർ

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.

ഗവര്‍ണറെ ആക്രമിച്ചാല്‍ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണ്, കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നത്.മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും നാളെ പുറത്തുവിടും. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നിൽനിന്ന‌ു തേടിയിട്ടുണ്ട്, അത് പുറത്തുവിടില്ലെന്നും ഗവർണർ പറഞ്ഞു.

തന്നെ ഭയപ്പെടുത്താനും സമ്മർദത്തിലാക്കാനും മുഖ്യമന്ത്രി എല്ലാ കളിയും കളിക്കുകയാണെന്നു കഴിഞ്ഞദിവസം ഗവർണർ ആരോപിച്ചിരുന്നു. 3 വർഷം മുൻപു കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ നടന്ന വധശ്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കുറ്റപ്പെടുത്തിയ ഗവർണർ, അതിൽ കേരളത്തിലെ അധികാരകേന്ദ്രവും ഭാഗമാണെന്നു പരോക്ഷമായി പറഞ്ഞു. ഇതുവരെ പകരക്കാരെ ഉപയോഗിച്ചു കളിച്ച മുഖ്യമന്ത്രി ഇപ്പോൾ മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. ‌ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കണമെന്നാവശ്യപ്പെട്ട് 3 വർഷമായി താനെഴുതുന്ന കത്തുകൾക്കു മുഖ്യമന്ത്രി മറുപടി തരുന്നില്ലെന്നും ഗവർണർ പറഞ്ഞു.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

ആലുവയില്‍ നിന്ന് ഡല്‍ഹിക്ക് പോകാനിരുന്ന ഗവർണർ യാത്രാ പരിപാടി മാറ്റി തിരുവനന്തപുരത്തേക്കാണ് പോകുന്നത്. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച രണ്ട് കത്തുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അതോടൊപ്പം തന്നെ മുന്‍പ് ആരോപിച്ച ചില കാര്യങ്ങള്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

കേരളത്തില്‍ മാത്രമാണ് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാപിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംംസ്ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടേയെന്നും താന്‍ ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകതന്നെ ചെയ്യുമെന്നും പറയാതെ മിണ്ടാതിരിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!