ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു; കാന്തപ്പുരം വിഭാഗവും കോൺഗ്രസും സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടി മനുഷ്യ മനസ്സാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള മുസ്‍ലിം ജമാഅത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കും. ആദ്യ ഘട്ടമായി ഈ മാസം 30ന് സെക്രട്ടറിയേറ്റിനു മുന്നിലും കലക്ട്രേറ്റുകൾക്ക് മുന്നിലും പ്രതിഷേധിക്കും. മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കുമെന്നും ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമൻ ഇന്നാണ് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റത്. കോൺഗ്രസ് പ്രതിഷേധം മറികടന്നാണ് ശ്രീറാം കലക്ട്രേറ്റിലെത്തിയത്. പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ശ്രീറാമിന്റെ മറുപടി. നിയമനം പിൻവലിക്കുംവരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസ്‌ തീരുമാനം.

ആലപ്പുഴയുടെ അമ്പത്തിനാലാമത് കലക്ടറായി ചുമതലയേൽക്കാന്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ കരിങ്കൊടി കാണിച്ചാണ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സ്വീകരിച്ചത്. പ്രതിഷേധം മറികടന്ന് കലക്ട്രേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമിന് നിലവിലെ കലക്ടറും ഭാര്യയുമായ രേണുരാജ് ഐഎഎസ് ചുമതല കൈമാറി.

സർക്കാരിന് നിഗൂഢ ലക്ഷ്യമുണ്ടെന്നും കൊലക്കേസ്‌ പ്രതിയുമായി സഹകരിക്കില്ലെന്നും കോൺഗ്രസ്‌ വ്യക്തമാക്കി. ശ്രീറാമിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെയും മറ്റ് യു.ഡി.എഫ് ഘടക കക്ഷികളുടെയും തീരുമാനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!