നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി യുവാവ് നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽ പിടിയിലായി

കരുനാഗപ്പള്ളി: പ്രണയിനിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി യുവാവ് പിടിയില്‍.ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവതിയുടെ ദൃശ്യങ്ങളാണ് യുവാവ് പ്രചരിപ്പിച്ചത്. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ പുത്തന്‍ ചന്തയ്ക്ക് ജംഗ്ഷനു സമീപം ഷാ മന്‍സിലില്‍ അജ്മല്‍ഷാ (24) ആണ് പിടിയിലായത്.

2021ല്‍ പെണ്‍കുട്ടി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.

പ്രതി വിദേശത്തായിരിക്കുമ്പോഴാണ് ഇൻസ്റ്റഗ്രാം വഴി യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് അത് പ്രണയമായി മാറി. യുവതിയുമായി കൂടുതൽ അടുത്തതോടെ വിവാഹ വാഗ്ദാനം നൽകി മോഹിപ്പിച്ചു. അടുപ്പം അതിരു കടന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതി കൈക്കലാക്കി. ഈ ദൃശ്യങ്ങൾ പിന്നീട് മറ്റൊരു വ്യാജ അക്കൌണ്ട് വഴി പ്രചരിപ്പിച്ചുവെന്നാണ് പ്രതിക്കെതിരെയുള്ള കേസ്.

കഴിഞ്ഞ വർഷമാണ് യുവതി  പരാതി നൽകിയത്. പ്രതി വിദേശത്തായിരുന്നതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രതിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. പിന്നീട് പൊലീസിന് കൈമാറി.

കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, പ്രമോദ് സി.പി.ഒ ഷാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!