കണ്ണിൽനിന്ന് 12 സെൻ്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു

കാസർകോഡ്: കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയുടെ കണ്ണിൽ നിന്നു 12 സെന്റീമീറ്റർ വലുപ്പമുള്ള വിരയെ (ലോഅ) പുറത്തെടുത്തു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ആളുടെ കണ്ണിൽ നിന്നാണ് 12 സെ.മി നീളമുള്ള വിരയെ പുറത്തെടുത്തത്.

ദിവസങ്ങളായി ഇദ്ദേഹത്തിന് കണ്ണിന് അസ്വസ്ഥതയും ചുവപ്പും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി വേദന കലശലായി. തുടർന്ന് നേത്ര രോഗ വിദഗ്ധ ഡോ. ത്രേസ്യാമ്മ ജോസാണു ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്.

നേത്ര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കുര്യൻ ജോസ് ഓൺലൈൻ വഴി വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. ഈച്ചയുടെ കടിയേൽക്കുന്നതിലൂടെ ആണ് ഈ വിര മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പിന്നീട് ഇവ രക്തത്തിലൂടെ സഞ്ചരിക്കും. 6 മാസം കൊണ്ട് വിരയുടെ വളർച്ച പൂർണമാകും. പിന്നീട് മനുഷ്യ ശരീരത്തിലെ തൊലിയുടെ പുറം പാളിയിലൂടെ ഇവ സഞ്ചരിക്കും.

കണ്ണിന്റെ ക്ലേര വഴി ഇവ സഞ്ചരിക്കുമ്പോൾ കാണാൻ കഴിയും. രക്ത പരിശോധന വഴിയും കണ്ണിൽ കൂടി സഞ്ചരിക്കുമ്പോഴുമാണ് വിരയുടെ സാന്നിധ്യം ശരീരത്തിലുള്ളതായി തിരിച്ചറിയുന്നത്. 17 വർഷം വരെ ഇവ മനുഷ്യ ശരീരത്തിൽ നിലനിൽക്കും. രക്തത്തിൽ ഇവ പെറ്റു പെരുകുകയും ചെയ്യും.

ശരീരത്തിലുള്ള വിരകളെ ഇല്ലാതാക്കാൻ രോഗിക്ക് മരുന്നു നൽകുമെന്നും ഡോ. ത്രേസ്യാമ്മ ജോസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!