മൈസൂരിൽ നിന്ന് നാട്ടുവൈദ്യനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തിയവർ അബൂദബിയിലും രണ്ട് മലയാളികളെ കൊലപ്പെടുത്തി

മലപ്പുറം: കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് (60) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മലപ്പുറം നിലമ്പൂരിലെ ഷൈബിന്‍ അഷ്റഫും കൂട്ടാളികളും  അബുദാബിയിലും രണ്ടുപേരെ കൊന്നതായി പൊലീസ് വ്യക്തമാക്കി.

മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയും ആണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അറസ്റ്റിലായെന്നു സൂചനയുണ്ട്.

ഷൈബിന്‍ അഷറഫ് കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് സിഗ്നല്‍ ആപ് വഴിയാണെന്നും പൊലീസ് പറഞ്ഞു. കൃത്യം ചെയ്യാൻ  ഷൈബിന്‍ അഷ്‌റഫ് അബുദബിയില്‍ നേരിട്ട് പോയിട്ടില്ല. അതിന് പകരം ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണു സാക്ഷിമൊഴി.

2020 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മല്‍ ഹാരിസും യുവതിയും കൊല്ലപ്പെട്ട കേസിലാണ്  ഷൈബിന്‍ അഷ്റഫിന്റെയും കൂട്ടാളികളുടെയും പങ്ക് തെളിയുന്നത്. യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്താനുള്ള തെളിവുകള്‍ സംഘം സൃഷ്ടിച്ചു. കേസ് തെളിയിച്ചത് മലപ്പുറം എസ്‌പി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

പാരമ്പര്യ വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ പ്രതി ഷൈബിൻ   അഷ്‌റഫ് അറസ്റ്റിൽ. കൊലപാതകം നടത്തിയത് മൂലക്കുരുവിന്റെ ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ. മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച കേസിലെ പരാതിക്കാരനാണ് കൊലക്കേസിലെ പ്രതിയായി മാറിയത്. സുഹൃത്തുക്കൾ വീട്ടിൽ മോഷണം നടത്തിയെന്നു പരാതിപ്പെട്ടതാണ് വഴിത്തിരിവായത്.

ഇതോടെ, നിലമ്പൂർ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫ് കുടുങ്ങി. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ടുവന്നു. പിന്നീട്, കൊന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഒരു വർഷത്തിലധികം വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. വൈദ്യനെ തട്ടിക്കൊണ്ടു വന്നായിരുന്നു ഷൈബിൻ ബന്ദിയാക്കിയത്.

ഈ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് ഷൈബിന്‍ അഷ്റഫിനും കൂട്ടാളികൾക്കും അബൂദബിയിലും മറ്റു കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതായി സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹാരിസ് 2020ല്‍ അബുദാബിയില്‍വച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി പ്രതി ഷൈബിന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!