ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാലും, പൊതു സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്താലും പിഴ ഈടാക്കും

നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. നിയമലംഘകർക്ക് 500 ദിനാർ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു നിയമത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്.

വസ്ത്രം ഉണക്കാൻ ഇടുന്നത് മാത്രമല്ല,  അനാവശ്യ വസ്തുക്കൾ ബാൽക്കണിയിൽ കൂട്ടിയിടുന്നതും നിയമലംഘനമായി കണക്കാക്കും. കൂടാതെ നടപ്പാതകൾ, തെരുവുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ, കടൽത്തീരം, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബിക്യൂ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യുന്നവർക്കു 2,000 മുതൽ 5,000 (5.1 ലക്ഷം രൂപ–12.9 ലക്ഷം രൂപ) ദിനാർ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തിൽ പറയുന്നു.

കേടായ വാഹനങ്ങൾ, ബോട്ടുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ തെരുവിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കാൻ പാടില്ല. നോട്ടിസ് ലഭിച്ചിട്ടും 48 മണിക്കൂറിനകം മാറ്റാത്ത വാഹനങ്ങൾ കണ്ടുകെട്ടും. 3 മാസത്തിനകം തിരിച്ചെടുക്കാത്തവ ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!