മങ്കിപോക്സ്: കണ്ണൂരിലും ഒരാൾ നിരീക്ഷണത്തിൽ; സംസ്ഥാനത്തെ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് തുറന്നു

കണ്ണൂർ: മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ആളെയാണ് രോഗ ലക്ഷണങ്ങളെ തുടർന്ന് നീരീക്ഷണത്തിലാക്കിയത്. ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകും.

വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിപുലമായ പരിശോധന സംവിധാനങ്ങളും വിമാനത്താവളങ്ങളിൽ ആരോ​ഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചാണ് പരിശോധന.

വിമാനത്താവളങ്ങളിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്.

വിദേശത്തുനിന്നു വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഇത്. സംശയനിവാരണത്തിനും ഹെല്‍പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഹെല്‍പ് ഡെസ്‌കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു.

ഇതുകൂടാതെ എയർപോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗൺസ്‌മെന്റും നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തുടിപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്‌കിനെ സമീപിക്കണമെന്നും നിർദേശമുണ്ട്.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ 21 ദിവസം വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുതെന്നും നിർദേശമുണ്ട്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണമെന്നും നിർദ്ദേശമുണ്ട്.

മങ്കിപോക്സിനെ നേരിടാൻ പ്രത്യേക പരിശീന പരിപാടി:

മങ്കിപോക്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിപുലമായ പരിശീലന പരിപാടിയും ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. 1200ലധികം സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ ഐ.എം.എ.യുമായി സഹകരിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും പ്രൈവറ്റ് പ്രാക്ടീഷണർമാർക്കും ആയുഷ് മേഖലയിലെ ഡോക്ടർമാർക്കുമാണ് പരിശീലനം നൽകുന്നത്.

ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പരിശീലനം സംഘടിപ്പിച്ചുവരുന്നുണ്ട്. ജൂലൈ 18 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ 12 മണിവരെ പരിശീലനവും സംശയ നിവാരണവും ഉണ്ടായിരിക്കും. ആരോഗ്യ വോളണ്ടിയൻമാർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ സന്നദ്ധ പ്രവർത്തകരെ ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്ക് https://youtu.be/FC1gsr9y1BI എന്ന ലിങ്ക് വഴി പരിപാടി നേരിട്ട് കാണുകയും സംശങ്ങൾ‌ ചോദിക്കുകയും ചെയ്യാവുന്നതാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!