കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മടങ്ങിയെത്തി; ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ഹാജിമാരില്‍ നിന്നുള്ള ആദ്യ സംഘം മടങ്ങിയെത്തി. 377 ഹാജിമാരാണ് ആദ്യ വിമാനത്തിൽ കൊച്ചിയിലിറങ്ങിയത്. മടങ്ങിയെത്തിയ ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഹജ്ജ് കർമം ഭംഗിയായി നിർവഹിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു എല്ലാ ഹാജിമാരും. സൌദി എയർലൈൻസിൻ്റെ രണ്ട് വിമാനങ്ങളിലായി 753 തീർഥാടകരാണ് ഇന്നലെ കൊച്ചിയിൽ മടങ്ങിയെത്തിയത്.

ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്‍റെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിനു പുറത്ത് എത്തിയ ഓരോ ഹാജിമാര്‍ക്കും 5 ലിറ്റര്‍ വീതം സംസം വെള്ളം വിമാനത്താവളത്തിൽ നിന്നും നല്‍കി.

അടുത്ത മാസം ഒന്നാം തീയതി വരെ 21 വിമാനങ്ങളിലായാണ് ഹാജിമാരുടെ മടക്ക യാത്ര ക്രമീകരിച്ചിട്ടുള്ളത്. 7727 തീര്‍ത്ഥാടകരാണ് ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിൽ പങ്കാളികളായത്.

കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകർ മദീനയിലേക്കായിരുന്നു നേരിട്ട് എത്തിയിരുന്നത്. അതിനാൽ ഹജ്ജിന് മുമ്പ് തന്നെ ഇവരുടെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!