ചെന്നൈയിൽ തീവണ്ടി വളഞ്ഞ് കേരള പോലീസിൻ്റെ ‘ഓപ്പറേഷന്‍’; ഒടുവില്‍ ബംഗാളി മോഷ്ടാക്കള്‍ പിടിയിലായി

തൃശൂർ: സിനിമാ കഥയെ വെല്ലുന്ന ഓപ്പറേഷനിലൂടെ കേരള പോലീസ് കീഴ്പ്പെടുത്തിയത് മോഷണ കേസിലെ പ്രതികളെ. പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെയാണ് കേരള പോലീസ് പ്രത്യേക ഓപ്പറേഷനിലൂടെ പിടികൂടിയത്.

വെസ്റ്റ് ബംഗാൾ ബൊറാംഷക്‌പുർ സ്വദേശി ഷെയ്‌ക്ക്‌ മക്‌ ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാർ ഷെയ്‌ക്ക്‌ (45) എന്നിവരാണ് പിടിയിലായത്.

ചെന്നൈ എം.ജി.ആർ. റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സിനിമാ ചിത്രീകരണമാണെന്നാണ് പലരും ആദ്യം വിചാരിച്ചത്.  ഒരു സംഘം പോലീസുകാർ തീവണ്ടി ബോഗി വളയുന്നു. സഹായത്തിന് ചെന്നൈ റെയിൽവേ പോലീസും. ഏറെനേരത്തെ തിരച്ചിലിനുശേഷം പിടിയിലായത് രണ്ടു ബംഗാൾ സ്വദേശികൾ. കേരള പോലീസായിരുന്നു ഓപ്പറേഷന് നേതൃത്വം നൽകിയത്.

പശ്ചിമബംഗാളിലാണ് മോഷ്ടാക്കളെ തേടി തൃശൂർ വെസ്റ്റ് പോലീസ് ആദ്യം പോയത്‌. അവിടെനിന്ന് വളരെ പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ചെന്നൈയിൽ ഉണ്ടെന്നു മനസ്സിലാക്കുകയായിരുന്നു.

ജൂൺ 16-നായിരുന്നു പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.  വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ ഇളക്കിമാറ്റി അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. 88 സി.സി.ടി.വി. ക്യാമറകൾ ഇതിനായി സംഘം പരിശോധിച്ചു.

ക്യാമറകളിൽനിന്ന് പ്രതികളുടെ അവ്യക്ത ചിത്രം ലഭിച്ചു. തൃശ്ശൂരിലെ ലോഡ്ജിൽ ഇവർ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികൾ പശ്ചിമബംഗാൾ സ്വദേശികളാണെന്നും പോലീസ് മനസ്സിലാക്കി. തുടർന്ന് 25-ന് തൃശൂർ വെസ്റ്റ് പോലീസ് സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡും ഇതുപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാർഡുകളുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചു.

തുടർന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിർത്തിഗ്രാമങ്ങളിലൂടെ രാവും പകലും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ പ്രതികൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. മോഷണപരമ്പരകൾക്കായി പ്രതികൾ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടതായി വിവരം ലഭിച്ചു.

പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. തീവണ്ടിയിൽ സഞ്ചരിച്ചുവരുന്ന രണ്ടു പ്രതികളെയും റെയിൽവേ പോലീസിന്റെ സഹായത്താൽ എം.ജി.ആർ. റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. കംപാർട്ട്മെൻറ് മൊത്തം വളഞ്ഞാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് സാഹസികമായി ഇവരെ പിടികൂടിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടൽ മൂലമാണ് റെയിൽവേ പോലീസിന്റെ സഹായം ലഭിച്ചത്.

വെസ്റ്റ് പോലീസ്‌ എസ്.എച്ച്.ഒ. കെ.സി. ബൈജു, സി.പി.ഒ.മാരായ കെ.എസ്. അഖിൽവിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിൻ, പി.സി. അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!