മദ്യലഹരിയിൽ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ കമ്പിവടി കൊണ്ട് അടിച്ചുകൊന്ന വീട്ടമ്മ അറസ്റ്റിൽ

പത്തനംതിട്ട കൂടലിൽ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര സ്വദേശി ശശിധരൻപിള്ളയാണ് (50) മരിച്ചത്. സംഭവത്തിൽ പ്രതിയായ രജനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് തലക്ക് അടിയേറ്റത്.

കൂടൽ നെല്ലിമുരുപ്പ് കോളനിയിലെ രജനിയുടെ (43) വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയ രജനിക്കൊപ്പമാണ് ശശിധരൻ പിള്ള താമസിച്ചിരുന്നത്. കൊട്ടാരക്കാര നെടുവത്തൂർ സ്വദേശിയായ ഇയാൾ നാട് വിട്ട് വന്നതാണ്. ഇന്നലെ മദ്യപിച്ചെത്തിയ ഇയാൾ രജനിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് രജനി കമ്പിവടികൊണ്ട് ഇയാളുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്.

ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടപ്പമാണ് താമസിച്ചിരുന്നത്.  രാത്രിയോടെ വീട്ടിലെത്തിയ രജനിയുടെ മകനാണ് അടിയേറ്റ നിലയിൽ കിടന്ന ശശിധരൻ പിള്ളയെ കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഏത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

രാത്രിയിൽ തന്നെ രജനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഉറക്കഗുളിക കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന തന്നെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് അടിച്ചുവീഴ്ത്തിയതെന്നാണ് രജനിയുടെ മൊഴി. രജനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!