“അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..” എട്ടാം ക്ലാസുകാരൻ്റെ ഭീഷണി കേട്ട് പൊലീസ് പോലും ഞെട്ടി

തൃശൂർ: “ആരും അടുത്ത് വരരുത്. അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും”. ഭീഷണി മുഴക്കുന്നത് എട്ടാം ക്ലാസുകാരനാണ്. വീട്ടിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട് മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരൻ ഭീഷണി മുഴക്കുന്നത്. ഇത് കേട്ട് പൊലീസ് പോലും സ്തബ്ധരായി.

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്. വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ പഠനാവശ്യത്തിനും മറ്റുമായി വാങ്ങി നൽകിയ മൊബൈൽ ഫോണിൽ മകൻ ഫ്രീഫയർ അടക്കമുള്ള ഓൺലൈൻ ഗെയിമുകൾ ഡൗൺലോഡ് ചെയ്തു കളിക്കുന്നതു പതിവാക്കി. മുറിയടച്ചിട്ടു മുഴുവൻ സമയവും ഗെയിം കളിക്കുന്ന രീതിയിലേക്കു മാറിയതോടെ കുട്ടി പഠനത്തിലും പിന്നാക്കമായി.

ഇതോടെ വീട്ടുകാർ ഇടപെട്ടു കൗൺസലിങ്ങിനു വ‍ിധേയനാക്കി. എന്നാൽ, ഏറെനാൾ കഴിയും മുൻപേ കുട്ടി വീണ്ടും ഗെയിമിങ്ങിലേക്കു തിരിഞ്ഞു. ഊണും ഉറക്കവുമില്ലാതെ ഗെയ‍ിമിങ് തുടർന്നതോടെ വീട്ടുകാർ ഫോൺ വാങ്ങി ഗെയിം ഡിലീറ്റ് ചെയ്തു. ഇതിൽ കലിപൂണ്ട കുട്ടി അടുക്കളയിൽ നിന്നു മണ്ണെണ്ണയെടുത്തു വീടിനകത്തു മുഴുവൻ ഒഴിച്ച ശേഷം കത്തിക്കാനൊരുങ്ങി. ഇതിനിടെ അമ്മ വിവരമറിയിച്ചതനുസരിച്ചു വടക്കാഞ്ചേരി സ്റ്റേഷനിലെ സീനിയർ സിപിഒ കെ.എസ്. സജിത്ത്മോൻ, ഹോം ഗാർ‍ഡ് കെ. സന്തോഷ് എന്നിവർ സ്ഥലത്തെത്തി.

പോലീസ് എത്തിയതോടെ കുട്ടി ശുചിമുറിയിൽ കയറി കതക് അടച്ചു. കുട്ടിയോടു ദീർഘനേരം സംസാരിച്ച പൊലീസ് സംഘം, ‘ഗെയിം റിക്കവർ ചെയ്തു നൽകാം’ എന്നു വാഗ്ദാനം ചെയ്തതിനു ശേഷമാണു കുട്ടി പുറത്തിറങ്ങാൻ ത‌യാറായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൗൺസലിങ്ങിനു വിധേയനാക്കി. കുട്ടി സ്വാഭാവിക നിലയിലേക്കു മടങ്ങിയെത്തിയതായും പോലീസ് അറിയിച്ചു.

 

ഇത്തരം സ്വഭാവ ദൂഷ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളോട് പോലിസ് പറയുന്നു:

  • കുട്ടികൾ മൊബൈൽ ഫോണിൽ ചെയ്യുന്നതെന്തൊക്കെയെന്ന കാര്യം മനസ്സിലാക്കാൻ ശ്രമിക്കുക.
  • ഓൺലൈൻ ഗെയിമിങ്ങിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക, ഘട്ടംഘട്ടമായി പിന്തിരിപ്പിക്കുക.
  • കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനു സമയ–സ്ഥല നിയന്ത്രണം പ്രായോഗികമെങ്കിൽ ഏർപ്പെടുത്തുക.
  • കുട്ടികളുടെ ശ്രദ്ധ കലാ–കായിക മേഖലകളിലേക്കു തിരിച്ചു വിടുക.
  • കുട്ടികളെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതൊഴിവാക്കി ചേർത്തുനിർത്തുക.
  • കുട്ടികൾ കളിക്കുന്ന ഗെയിമുകൾ ഏതെല്ലാമെന്നു രക്ഷിതാക്കൾ അറിഞ്ഞിരിക്കുക.
  • മൊബൈൽ അഡിക്‌ഷൻ ഉണ്ടെന്നു തോന്നിയാൽ കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കുക.


കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!