യെമൻ സയാമീസ് ഇരട്ടകളുടെ വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരം. യുസുഫും യാസീനും ഇനി ഇരു മെയ്യായി ജീവിക്കും

റിയാദ്: യെമൻ സയാമീസ് ഇരട്ടകളായ “യൂസഫിനേയും യാസിനേയും” വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരാമായി പൂർത്തീകരിച്ചതായി കിംഗ് സൽമാൻ റിലീഫ് സെന്റർ അറിയിച്ചു.

റിയാദിലെ നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്. തലകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു ഇവരെ ശസ്ത്രക്രിയക്കായി യെമനിൽ നിന്ന് കൊണ്ടുവന്നിരുന്നത്. ശസ്ത്രക്രിയ നടപടികൾ 15 മണിക്കൂർ നീണ്ടുനിന്നതായി കേന്ദ്രം വിശദീകരിച്ചു.

വേർപ്പിരിക്കൽ ശസ്ത്രക്രിയയുടെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും മെഡിക്കൽ പരിശോധനകൾക്കുമായി “യൂസഫിനെയും യാസിനേയും” യെമനിൽ നിന്ന് റിയാദിലെ നാഷണൽ ഗാർഡ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ വർഷം സൌദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശം നൽകിയതായിരുന്നു. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍റബീഅയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

ഇക്കഴിഞ്ഞ ആറാം തിയതിയാണ് കുട്ടികളെ സൌദിയിലെക്ക് കൊണ്ടുവന്നത്. റിയാദ് എയർപോർട്ടിലെത്തിയ ഉടൻ കുട്ടികളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുന്നതിന് നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

മക്കൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തി തങ്ങളുടെ തീരാദുരിതത്തിന് അറുതിയുണ്ടാക്കാൻ കനിവ് കാണിച്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സയാമിസ് ഇരട്ടകളുടെ പിതാവ് മുഹമ്മദ് അബ്ദുറഹ്മാൻ നന്ദിയും കടപ്പാടും അറിയിച്ചു.

മറ്റു കുട്ടികളെ പോലെ ജീവിക്കാൻ തന്റെ മക്കൾക്കും അവസരം ഒരുങ്ങുകയാണെന്നും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തങ്ങൾക്കുണ്ടെന്നും ഇക്കാര്യത്തിൽ മുഴുവൻ നന്ദിയും സൽമാൻ രാജാവിനും സൗദി കിരീടാവകാശിക്കുമാണെന്നും കുട്ടികളുടെ മാതാവും പറഞ്ഞു. കുട്ടികളുടെ വല്യുപ്പയും തങ്ങളുടെ സന്തോഷവും രാജാവിനോടുള്ള നന്ദിയും പ്രകടിപ്പിച്ചു.

റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് അതിസങ്കീർണമായ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. 21 രാജ്യങ്ങളിൽ നിന്നുള്ള 116 സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയകൾക്കായി ഇതുവരെ സൗദിയിൽ എത്തിച്ചിട്ടുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!