ഷഹനയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

കോഴിക്കോട്∙ പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) യുടെ ദുരൂഹ മരണത്ത തടർന്ന് നടത്തിയ പോസ്റ്റ് മോർട്ടം പൂർത്തിയായി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവ് സജ്ജാദിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഷഹനയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. കസ്റ്റഡിയിലുള്ള ഭര്‍ത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു.

രാസപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. ഇന്ന്  (വെള്ളിയാഴ്ച) രാത്രി കബറടക്കും. ഷഹന തൂങ്ങി മരിച്ചതാണെന്നാണു ഭര്‍ത്താവ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം.

വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനല്‍ക്കമ്പിയില്‍ ഷഹന കെട്ടിയതാണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും രീതിയില്‍ ജീവനൊടുക്കിയതായി തെളിവുകളുണ്ടായിരുന്നില്ല.

പണത്തെച്ചൊല്ലി ഷഹനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നുവെന്നും വീടൊഴിയണമെന്ന് പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും വീട്ടുടമ ജംസാദ് പറഞ്ഞു. അയല്‍വാസികളുമായി ഇരുവരും അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഡ്രൈവർ ആണെന്നായിരുന്നു സജ്ജാദ് വീട്ടുടമയോട് പറഞ്ഞിരുന്നത്. സംഭവം ഉണ്ടായതിന് ശേഷമാണ് ഷഹന മോഡല്‍ ആണെന്ന വിവരം വീട്ടുടമ അറിയുന്നത്. അഭിനയിച്ച ശേഷം ഷഹനയ്ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ചുള്ള തര്‍ക്കമാണു മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!