ഷഹനയുടെ വീട്ടില്‍നിന്ന് കഞ്ചാവുൾപ്പെടെ മയക്കുമരുന്നുകൾ കണ്ടെത്തി; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും

കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹന താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെത്തിയതായി പോലീസ്. ഷഹന മരിച്ച വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഭര്‍ത്താവ് സജാദിന്റെ പെരുമാറ്റരീതികളാണ് ഷഹനയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർക്ക് സംശയം തോന്നിപ്പിക്കാൻ കാരണമായത്. മരണവിവരം അറിഞ്ഞ് പ്രദേശവാസികള്‍ എത്തിയപ്പോള്‍ അവരോട് സജാദ് പറഞ്ഞത് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നാണ്. ഷഹനയുടെ മൃതദേഹം ആ സമയത്ത് സജാദിന്റെ മടിയില്‍ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ സ്ഥലത്ത് എത്തിയ പൊലീസിനോട് ഷഹന തൂങ്ങി മരിച്ചതാണെന്നാണ് സജാദ് പറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. ഇതോടെയാണ് ഷഹനയുടെ മരണത്തില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. രാത്രി ഒരുമണിയോടെ നാട്ടുകാര്‍ ഷഹനയുടെ മാതാപിതാക്കളെ മരണവിവരം അറിയിക്കുകയും ചെയ്തു. ഷഹനയുടെ മരണം കൊലപാതകമാണെന്ന് മാതാവ് ഉമൈബയും ആരോപിച്ചു.

”പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്ന വിവരങ്ങള്‍ കരഞ്ഞ് കൊണ്ട് മോള്‍ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നു.കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. മകളെ കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മര്‍ദ്ദിക്കുന്ന കാര്യത്തില്‍ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകള്‍ക്ക്. ഒരിക്കലും മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവര്‍ പറഞ്ഞത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.” മാതാവ് ഉമൈബ പറഞ്ഞു.

നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!