കുഞ്ഞിൻ്റെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി. വീടിന് മുകളിൽ അഞ്ചര മണിക്കൂർ പിതാവിൻ്റെ പരാക്രമം.

ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീടിനു മുകളിൽ കയറി നിന്നു പിതാവിന്റെ പരാക്രമം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അഞ്ചര മണിക്കൂർ പരാക്രമം കാണിച്ച ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി. രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണു സംഭവം നടന്നത്. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.

ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണു പിതാവ്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്ക‌ു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവിൽ കുട്ടിയെ കൈമാറി.

പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അഞ്ചരമണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനായ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഇയാള്‍ പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നതായും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായുമാണ് വിവരം. തത്കാലത്തേക്ക് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!