അറിയപ്പെടുന്ന ഗുണ്ടയാകാൻ ആഗ്രഹിച്ചു. ഇപ്പോഴാണ് സ്റ്റാറയത്. കൊലപാതക കേസിലെ പ്രതി പൊട്ടിച്ചിരിക്കുന്നു

ഹുദ ഹബീബ്

തിരുവനന്തപുരം : കലക്‌ടർ ആവാൻ ആഗ്രഹിച്ചു എന്ന് പറയുന്ന പോലെയാണ് തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷ് (36) ഗുണ്ടയാകാൻ ആഗ്രഹിച്ചു എന്ന് പറയുന്നത്. “എല്ലവാരും ഭയപ്പെടുന്ന ഒരു അറിയപ്പെടുന്ന ഗുണ്ടയാകാൻ ആഗ്രഹിച്ചു. ഇത് വരെ ഒന്‍പത് കേസുകളില്‍ താൻ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ശരിക്കും സ്റ്റാറായത്. ഇനി എല്ലാവരും എന്നെ പേടിക്കും” കൊലപാതക കേസിലെ പ്രതി അജീഷ് പോലീസിനോട് പറഞ്ഞതാണിത്.

റിസപ്‌ഷനിസ്റ്റ് നീലന്‍ (അയ്യപ്പന്‍) മരിച്ച വിവരം കസ്റ്റഡിയിലിരിക്കേയാണ് അജീഷ് അറിഞ്ഞത്. മരണ വിവരമറിഞ്ഞപ്പോൾ പ്രതി പൊട്ടിച്ചിരിക്കുകയായിരുന്നു.  അമിതമായ ലഹരി ഉപയോഗം മൂലം ഇയാള്‍ സൈക്കോ അവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ താനിപ്പോഴാണ് ശരിക്കും താരമായതെന്ന് ഇയാള്‍ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിലേ അജീഷിന്റെ ആഗ്രഹം.

നാല്‍പ്പത് കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. ആനായിക്കോണത്ത് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അജീഷ് വാക്കുതര്‍ക്കത്തിനിടെ ബൈക്കിന്റെ സൈലന്‍സര്‍ ഊരി ഷാജിയുടെ തലയ്‌ക്കടിക്കുകയായിരുന്നു. എന്നാൽ അജീഷിൻ്റെ ഗുണ്ടായിസം ആ പ്രദേശത്തുകാർക്കിടിയിൽ മാത്രമായി ഒതുങ്ങി നിന്നു. എല്ലാവരും അറിയുന്ന ഗുണ്ടയാകാൻ സാധിക്കാത്ത വിഷമിത്തിലായിരുന്നു അജീഷ്.

അയ്യപ്പന് പുറമേ രണ്ട് പേരെ കൂടി അന്നുതന്നെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇയാളുമായി മുന്‍പ് ശത്രുതയുണ്ടായിരുന്ന നാട്ടുകാരായ രണ്ട് ചെറുപ്പക്കാരെയാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്. അയ്യപ്പനെ കൊലപ്പെടുത്തിയശേഷം നെടുമങ്ങാട്ടേക്ക് പോകുന്നതിനിടെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബൈക്ക് മുല്ലശേരിയില്‍ മാറ്റിവച്ചതിനുശേഷം വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചായിരുന്നു ഇയാള്‍ ആനായിക്കോണത്ത് എത്തിയത്.

വീടിന് സമീപമുള്ള പാലത്തിലിരുന്നു ലഹരി ഉപയോഗിക്കുകയായിരുന്ന ഇയാളെ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങളിലൂടെ തിരിച്ചറി‌ഞ്ഞ ഒരു പെണ്‍കുട്ടി വിവരം പഞ്ചായത്തംഗത്തിനെ അറിയിക്കുകയും പഞ്ചായത്തംഗം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

അയ്യപ്പനെ കൊലപ്പെടുത്തുന്നതിനായി അജീഷ് മുന്‍കൂട്ടി തന്നെ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. നഗരത്തില്‍ തിരക്കുണ്ടാവുന്നതിന് മുന്‍പായി കൊലപാതകം നടത്തി മടങ്ങാനായിരുന്നു പദ്ധതി. റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി മുന്‍പു നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share
error: Content is protected !!