CPM പ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ മരിച്ചു

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു (38) മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഈ മാസം 12നായിരുന്നു ദീപുവിന് മർദനമേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു.

 

ട്വന്റി 20യുടെ  ലൈറ്റണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്നാണ് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.  ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരെത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിലുള്ള വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്ന് പോലീസിന്റെ റിപ്പോർട്ട്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടുകയും ചെയ്തു. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മർദ്ദിച്ചത് ആസൂത്രിതമായി അല്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വീടുകളിൽ ലൈറ്റ് നിർബന്ധപൂർവ്വം അണയ്ക്കാൻ ദീപു ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു

Share
error: Content is protected !!