പിടികിട്ടാപുള്ളി മലപ്പുറത്ത് പിടിയിലായി. അഞ്ച് ലക്ഷം രൂപ ഇനാം ഇനി ആർക്ക്

മലപ്പുറം: അസം പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ മലപ്പുറത്തെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയാണിത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ് അറസ്റ്റ്.

അസം പോലീസിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നിലമ്പൂർ പോലീസ് പ്രതിക്കായി വലവിരിച്ചത്. പ്രതികൾ അറസ്റ്റിലായ വിവരം ലഭിച്ചതിനെ തുടർന്ന് അസം പോലീസ് നിലമ്പൂരിലെത്തി. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്ക് കൊണ്ട് പോകും.

വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിലുൾപ്പെടെ, നിരവധി ക്രിമിനൽ കേസുകളിലെ  പ്രതിയായ ഇയാൾ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരിൽ എത്തുന്നത്.  ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമായിരുന്നു.

അസം പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. നേരത്തെ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അസം പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കളുമായോ വീട്ടുകാരുമായോ ഇയാൾ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരിൽ ഉണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്.

നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ വിഷ്ണുവും സംഘവും ഇന്ന് പുലർച്ചെയാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് . ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്സ്ഫോഴ്സും, നിലമ്പൂർ പോലീസും സംഘത്തിലുണ്ടായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share
error: Content is protected !!