‘ബാക്കി വരുന്നിടത്തുവെച്ച് കാണാം’; സര്‍വീസിന് നല്‍കിയ വാഹനം തിരികെ നൽകിയില്ല; ഓല ഷോറൂമിൽ വ്യത്യസ്ത പ്രതിഷേധം

കോട്ടയം: സര്‍വീസിനായി നല്‍കിയ വാഹനം നന്നാക്കി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓല ഷോറൂമില്‍ നിന്നും പകരം വാഹനം എടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരിയായ ജോണ്‍സ് എബ്രഹാമാണ് കോട്ടയം മണിപ്പുഴയിലുള്ള ഓല ഷോറൂമിലെത്തി മറ്റൊരു വാഹനവുമായി മടങ്ങിയത്.

ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ വാഹനം സര്‍വീസിന് നല്‍കി മാസങ്ങളായിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ്
വികാരി ജോണ്‍സ് എബ്രഹാം വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്. സര്‍വീസിന് നല്‍കിയ വാഹനം തിരികെ ലഭിച്ചില്ലെന്നും കൃത്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കിയില്ല എന്നതിലും പ്രകോപിതനായാണ് വികാരിയുടെ നടപടി.

ഷോറൂമിലെത്തിയ ജോണ്‍സ് എബ്രഹാം ജീവനക്കാരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും സര്‍വീസിനായി നല്‍കിയ സ്വന്തം വാഹനം മടക്കി നല്‍കുമ്പോള്‍ പുതിയ സ്‌കൂട്ടര്‍ തിരിച്ചേല്‍പ്പിക്കാമെന്നും പറഞ്ഞ് വാഹനവുമായി മടങ്ങുകയായിരുന്നു. പ്രതിഷേധം കാണിക്കാന്‍ വേണ്ടി മാത്രമാണ് താൻ ഇതി ചെയ്യുന്നതെന്നും ഈ വാഹനം ഉപയോഗിക്കാന്‍ തന്നെ കൊണ്ട് പറ്റില്ലെന്നും ബാക്കി വരുന്നിടത്തുവെച്ച് കാണാമെന്നും ജോണ്‍സ് എബ്രഹാം പ്രതികരിച്ചു.

ടെസ്റ്റ് ഡ്രൈവിനും മറ്റുമായി നിര്‍ത്തിയിരിക്കുന്ന വാഹനമാണ് കൊണ്ടുപോയത്. ഓല ഉപഭോക്താക്കള്‍ സര്‍വീസിലെ പോരായ്മകള്‍ക്കെതിരെ നേരത്തേയും ശക്തമായി പ്രതിഷേധിക്കുകയും മോട്ടോര്‍ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

….

Share