യുദ്ധഭീതി; പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
ഇറാനിൽ ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി.
കേരളത്തിൽ നിന്നുള്ള വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും വൈകിട്ട് 5.20ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട ആകാശ എയർ, വൈകിട്ട് 6.20ന് പുറപ്പെടേണ്ട ഇൻഡിഗോയുടെ കൊച്ചി ദുബായ് വിമാനം, രാത്രി 9.50ന് റാസൽഖൈമയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ, രാത്രി 10.50 നു പുറപ്പെടേണ്ട ഇൻഡിഗോയുടെ കൊച്ചി അബുദാബി വിമാനം എന്നിവയാണ് റദ്ദാക്കിയത്.
എയർ ഇന്ത്യയുടെ കരിപ്പൂരിൽ നിന്നുള്ള ദുബായ്, റിയാദ്, ജിദ്ദ, ദമാം വിമാനങ്ങൾ റദ്ദാക്കി. ഖത്തറിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. അതേസമയം, യുഎഇയിലെ ഇന്ത്യൻ പൌരന്മാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും പൌരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിന് പുറമേ ദുബായ്, അബുദാബി, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിലും മിസൈൽ ആക്രമണം നടന്നിട്ടുണ്ട്. ഇറാൻ്റേത് പരമാധികാരത്തിന് നേരെയുണ്ടായ ആക്രമണമാണെന്ന് ഖത്തർ അപലപിച്ചു. വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇറാൻ നടത്തിയതെന്ന് അക്രമങ്ങളെ അപലപിച്ചു കൊണ്ട് കുവൈറ്റും വ്യക്തമാക്കി.
…..


