‘വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി’: യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ കപ്പലിൽ മൂന്ന് ഇന്ത്യൻ നാവികർ
വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ കുടുങ്ങിയ ഇന്ത്യൻ നാവികന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കുടുംബം. ഹിമാചൽ പ്രദേശ് പാലംപൂർ സ്വദേശിയായ ഋക്ഷിത് ചൗഹാൻ (26) ആണ് കപ്പലിലുള്ളത്. അടുത്ത മാസം നടക്കാനിരിക്കുന്ന സ്വന്തം വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം.
‘മരിനീര’ (മുൻപ് ‘ബെല്ല 1’ എന്ന് അറിയപ്പെട്ടിരുന്ന) എന്ന റഷ്യൻ എണ്ണ ടാങ്കറിലെ മൂന്ന് ഇന്ത്യൻ ജീവനക്കാരിൽ ഒരാളാണ് ഋക്ഷിത്. കരീബിയൻ കടലിൽ ആരംഭിച്ച് വടക്കൻ അറ്റ്‌ലാന്റിക് വരെ പിന്തുടർന്ന ശേഷം, ജനുവരി 7ന് യുഎസ് സൈന്യം കപ്പൽ പിടിച്ചെടുക്കുകയായിരുന്നു. കപ്പലിൽ വെനസ്വേലയിൽ നിന്ന് റഷ്യയിലേക്ക് എണ്ണ കടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
2025 ഓഗസ്റ്റ് 1നാണ് ഋക്ഷിത് വ്യാപാര നാവികസേനയിൽ ചേർന്നത്. കപ്പൽ പിടിച്ചെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഋക്ഷിത് വീട്ടുകാരോട് സംസാരിച്ചിരുന്നു. വെനസ്വേലയ്‌ക്കെതിരായ അമേരിക്കൻ സൈനിക നടപടിയെ തുടർന്ന് കപ്പൽ മടങ്ങാൻ നിർദേശിച്ചതായി അദ്ദേഹം പിതാവ് രഞ്ജിത് സിങ്ങിനോട് പറഞ്ഞു.


