കരൂരില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത് ആരാണ്, എപ്പോഴാണ് അറിഞ്ഞത്? വിജയ്‌യോട് സിബിഐ

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ നേതാവും നടനുമായ വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായി. രാവിലെ പതിനൊന്നോടെയാണ് പ്രത്യേക വിമാനത്തില്‍ വിജയിയും അഭിഭാഷകരുമടങ്ങുന്ന സംഘം ഡല്‍ഹിയില്‍ എത്തിയത്.

അപകടവുമായി ബന്ധപ്പെട്ട് വിജയിയോട് നിരവധി ചോദ്യങ്ങള്‍ സിബിഐയുടെ പ്രത്യേക ടീം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. കരൂരില്‍ പരിപാടി നടത്താന്‍ ആരാണ് തീരുമാനിച്ചത്, അതിനെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞത്, കരൂരില്‍ പരിപാടി ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും പാര്‍ട്ടിയില്‍ ആരെയാണ് ഉത്തരവാദിത്തം ഏല്‍പ്പിച്ചത് എന്ന് തുടങ്ങി നിര്‍ണായകമായ ചോദ്യങ്ങളാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചത്.

പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തൊക്കെയായിരുന്നുവെന്നും തദ്ദേശ ഭരണകൂടവുമായി മുന്‍കൂട്ടി എന്തെങ്കിലും അപകട സാധ്യത വിലയിരുത്തിയിരുന്നോയെന്നും വിജയിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചു. പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് കണക്കുകൂട്ടിയിരുന്ന പരിപാടിയില്‍ എത്തിയവരുടെ എണ്ണം 30,000 ആയി വര്‍ധിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുമായും ജില്ലാ ഭരണകൂടവുമായും ഏകോപപ്പിച്ചിരുന്നോയെന്നും ചോദ്യം ഉയര്‍ന്നു.

Share
error: Content is protected !!