പഴുതടച്ച നീക്കം; വാതിൽ തട്ടിയെങ്കിലും തുറക്കാതെ രാഹുൽ, അർധരാത്രിയിലെ ഓപ്പറേഷൻ അതീവരഹസ്യം
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലട്രോളി ബാഗുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായ പാലക്കാട്ടെ അതേ കെപിഎം റീജൻസിയിൽനിന്ന് തന്നെയാണ് ഇത്തവണ പൊലീസ് രാഹുലിനെ പിടികൂടിയത്. പുതുതായി ലഭിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നീക്കം അതീവരഹസ്യമായിരുന്നു. പാലക്കാട് എത്തിയ രാഹുലിനെ പൊലീസ് അതീവരഹസ്യമായി നിരീക്ഷിച്ചിരുന്നു. കെപിഎം റീജൻസി കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണം.
കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങൾ വൈകിട്ട് പൊലീസ് തുടങ്ങിയിരുന്നു. രാത്രി 10 മണി മുതൽ ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ ലഭിച്ചിരുന്നില്ല. അർധരാത്രി ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കെപിഎം റീജൻസിയിൽ എത്തി. തുടർന്ന് റിസപ്ഷനിലുള്ളവരുെട ഫോൺ പിടിച്ചെടുത്തു.
രാഹുലിന്റെ ഡ്രൈവറും സഹായിയുമുൾപ്പെടെ പുറത്തുപോയി എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പൊലീസ് നടപടി. തുടർന്ന് 12.15ന് രാഹുൽ താമസിച്ചിരുന്ന ‘2002’ മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും ആദ്യം രാഹുൽ തുറന്നില്ല. ഒടുവിൽ കസ്റ്റഡി രേഖപ്പെടുത്താൻ എത്തിയതാണെന്ന് പൊലീസ് അറിയിച്ചതോടെ 12.30ന് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡി രേഖപ്പെടുത്തി.
2024 നവംബർ അഞ്ചിന് അർധരാത്രിയായിരുന്നു നീലട്രോളിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്ന് ആരോപിച്ച് രാഹുലിനെതിരെ ആദ്യ പൊലീസ് നീക്കം. ഇതേ ഹോട്ടലിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളുടെ മുറികളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ രാഹുലിനെ പൊലീസിനു കസ്റ്റഡിയിലെടുക്കാനായില്ല. അന്ന് കൈപ്പൊള്ളിയ അതേ ഹോട്ടലിൽ നിന്ന് തന്നെയാണ് ഇത്തവണ പഴുതടച്ച നീക്കത്തിനൊടുവിൽ പൊലീസ് രാഹുലിനെ പിടികൂടിയത്.


