അച്ഛന്‍ പണം വാങ്ങി, മുത്തശി കൈമാറി; 16കാരിയെ ബലാല്‍സംഗം ചെയ്​തത് പത്തിലേറെ പേര്‍

വേശ്യാവൃത്തിക്കായി മകളെ വിറ്റ അച്ഛനും മുത്തശിയും അറസ്റ്റില്‍. ചിക്കമംഗളുരു സ്വദേശിയായ നാല്‍പതുകാരനും അമ്മയും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുമടക്കം പത്തുപേരെ മംഗളുരു പൊലീസാണ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട പീഡനത്തെ കുറിച്ചു പെണ്‍കുട്ടി അമ്മാവനെ വിവരം അറിയിച്ചതോടെയാണു ജന്‍മം നല്‍കിയവന്റെ കണ്ണില്ലാത്ത ക്രൂരത പുറംലോകം അറിഞ്ഞത്

ആറുകൊല്ലം മുന്‍പ് അമ്മയെ നഷ്ടമായ 16കാരിയാണു ക്രൂരതയ്ക്കിരയായത്. അമ്മയുടെ മരണത്തിനുശേഷം മുത്തശിക്കൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കു മുന്‍പ്, മംഗളുരുവിലെ ഭരത് ഷെട്ടിയെന്നയാളുടെ വീട്ടിലെത്തിച്ചു. നാരായണ സ്വാമിയെന്ന ഇടനിലക്കാരന്‍ വഴിയായിരുന്നു മുത്തശി കുട്ടിയെ കൈമാറിയത്. ഇവിടെ വച്ച് ഒരാഴ്ചക്കിടെ പത്തിലേറെ പേര്‍ ബലാത്സംഗം ചെയ്തു.  

അച്ഛനും ഭരത് ഷെട്ടിക്കും പണം നല്‍കിയിട്ടുണ്ടെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം ചിക്കമഗളുരുവില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം അമ്മാവനെ അറിയിച്ചു. തുടര്‍ന്ന് അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അച്ഛന്‍, മുത്തശി, ഭരത്ഷെട്ടി, ഇടനിലക്കാരന്‍ നാരായണസ്വാമി, പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച വീടിന്റെ ഉടമ അടക്കം പത്തുപേര്‍ അറസ്റ്റിലായി.

Share