‘അവർ ചതിയൻ ചന്തുമാർ, എല്ലാം നേടിയിട്ട് തള്ളിപ്പറയുന്നു’: മാധ്യമപ്രവർത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി

വർക്കല: മലപ്പുറത്തും വയനാടും കാസർകോടും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നില്ലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കഴിഞ്ഞ 9 വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേ എന്ന ചോദ്യം ഉയർന്നതോടെ മാധ്യമപ്രവർത്തകനു നേരെ വെള്ളാപ്പളളി നടേശൻ തട്ടിക്കയറി. ‘താൻ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’ എന്നു പറഞ്ഞ് മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുപോകുകയായിരുന്നു.

താങ്കൾ വർഗീയവാദിയാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മലബാർ മേഖലയിലെ മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. സ്ഥലം വാങ്ങാൻ പറ്റാത്തതു കൊണ്ടാണ് സർക്കാർ അനുവാദം നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കള്ളനാണെന്ന് താൻ മുൻപേ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി ഏതായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോടു ചോദിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സിപിഐ ചതിയൻ ചന്തുമാരാണെന്നും പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു‌. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും പുറത്തല്ലെന്നും മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
….

Share
error: Content is protected !!