കയ്യുംകാലും കെട്ടി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു; യുവാവിനെ ക്രൂരമായി മർദിച്ച് ഗുണ്ടാസംഘം, 2 പേർ അറസ്റ്റിൽ
പാലക്കാട്: തേനാരി ഒകരംപള്ളത്തു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. ഒകരപള്ളം സ്വദേശി വിപിനെയാണ് (30) നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിലിട്ട് ഒരു സംഘം ക്രൂരമായി മർദിച്ചത്.
സംഭവത്തിൽ വിപിന്റെ സുഹൃത്തുക്കളും ഒട്ടേറെ കേസുകളിൽ പ്രതികളുമായ 2 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഒകരപള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
സമീപത്ത് സമാന ആക്രമണം
പലിശയ്ക്കു പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കവും മർദനത്തിനു പിന്നിലുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഈ മാസം 17നായിരുന്നു സംഭവം. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ കൊല്ലപ്പെട്ട രാത്രിയാണു സമാന രീതിയിൽ വിപിനു നേരെയും ആക്രമണമുണ്ടായത്. ഒരു സംഘം ആദ്യം ബലമായി പിടിച്ച് കയ്യും കാലും തോർത്ത് ഉപയോഗിച്ച് കെട്ടിയ ശേഷം റോഡിലെ വൈദ്യുത പോസ്റ്റിൽ വിപിനെ കെട്ടിയിട്ടു. തുടർന്നാണ് വടി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചത്.
എന്നാൽ പരുക്കേറ്റ വിപിൻ സുഹൃത്തുക്കൾ കൂടിയായ ഗുണ്ടാ സംഘത്തിന്റെ ഭീഷണി ഭയന്നു പൊലീസിൽ പരാതി നൽകാനോ ആശുപത്രിയിൽ ചികിത്സ തേടാനോ തയാറായില്ല. കഴിഞ്ഞദിവസം, ആരോ പകർത്തിയ വിപിനെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതു ശ്രദ്ധയിൽപെട്ടതോടെ സ്വമേധയാ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ വിപിൻ പരാതി നൽകി. തുടരന്വേഷണത്തിൽ എലപ്പുള്ളിയിൽ വച്ച് 2 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരും മർദനമേറ്റയാളും അടിപിടി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. നേരത്തെ വിനായക ചതുർഥിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും ഇവർ പ്രതികളാണ്. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.


