സുഹാനായി കാത്തിരിപ്പ് തുടരുന്നു, ഇന്ന് കുളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന
പാലക്കാട്: കാണാതായ ആറു വയസ്സുകാരൻ സുഹാനുവേണ്ടിയുള്ള പ്രാർഥനയിലാണ് കേരളം. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ ആറു വയസ്സുകാരൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. ഇന്ന് പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡ് സമീപത്തെ കുളത്തിനു സമീപം വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധിക്കാൻ തീരുമാനമായത്. അഞ്ചോളം ആമ്പൽക്കുളങ്ങളാണ് ഇവിടെയുള്ളത്. ഇന്നലെ അഗ്നിരക്ഷാസേന കുളങ്ങളിലും കിണറുകളിലും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് മുങ്ങൽ വിദഗ്ധരെ അടക്കം എത്തിച്ചാണ് പരിശോധന.
അടുത്തുള്ള വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമുള്ള സിസിടിവി ഉൾപ്പെടെ പരിശോധിച്ചിരുന്നു. പ്രദേശത്ത് നാടോടികളെ കണ്ടതായി ചിലർ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
സഹോദരനൊപ്പം വീട്ടിൽ സിനിമ കാണുകയായിരുന്ന സുഹാൻ ഉച്ചയ്ക്കാണ് വീടിനു പുറത്തേയ്ക്ക് ഇറങ്ങിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം അധികദൂരത്തേയ്ക്ക് സുഹാൻ പോകില്ലെന്നാണ് കരുതുന്നത്. സുഹാന്റെ പിതാവ് വിദേശത്താണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മാതാവ്. സംഭവസമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല. കാണാതാകുന്ന സമയത്ത് സുഹാൻ വെള്ള വരയുള്ള ടീഷർട്ടും കറുപ്പ് ട്രൗസറുമാണ് ധരിച്ചിരുന്നതെന്നു വീട്ടുകാർ പറഞ്ഞു.


