വാടകമുറിയിൽ 21കാരിയുടെ മൃതദേഹം: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലിസ്
ബെംഗളൂരു: നഗരത്തിലെ ഒരു വാടകമുറിയിൽ നിന്നും 21കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആചാര്യ കോളേജിലെ അവസാന വർഷ ബി.ബി.എം. വിദ്യാർഥിനിയായ ദേവീശ്രീയെ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് ദേവീശ്രീ. സംഭവം കൊലപാതകമാണെന്നാണ് പൊലിസ് നിഗമനം.
ഞായറാഴ്ച രാവിലെ പ്രേം വർധൻ എന്നയാൾക്കൊപ്പമാണ് ഇവർ മുറിയെടുത്തതെന്ന് പൊലിസ് പറയുന്നു. ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ 9:30ഓടെ പ്രേംവർധനും പെൺകുട്ടിയും ചേർന്ന് മുറിയെടുത്തു. തുടർന്ന്, രാത്രി 8:30 വരെ ഇരുവരും മുറിയിൽ ഒരുമിച്ച് ചിലവഴിച്ചു. 8:30-ന് ശേഷം പ്രേംവർധൻ മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്ഷപ്പെട്ട പ്രേം വർധനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.


