സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജ.സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ഡൽഹി: സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജസ്റ്റിസ് ബി.ആര്‍. ഗവായി നവംബര്‍ 23ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് ചാര സോഫ്റ്റ്‍വെയർ കേസ് അടക്കം നിർണായക വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.
ഹരിയാനയിലെ ഹിസാറിനടുത്തുള്ള ഒരു ചെറിയ കർഷക കുടുംബത്തിലാണ് 1962 ഫെബ്രുവരി 10ന് ജസ്റ്റിസ് സൂര്യകാന്ത് ജനിച്ചത്. സ്കൂൾ അധ്യാപകനായിരുന്നു പിതാവ്. 38ാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 2004 ജനുവരിയിൽ 42ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. അവിടെ 14 വർഷം സേവനം അനുഷ്ഠിച്ചു.


