ബിഹാറിൽ കനത്ത സുരക്ഷ; വിജയാഹ്ലാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും വിലക്ക്
ബിഹാർ: വോട്ടെണ്ണൽ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വിജയാഹ്ലാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിആർപിഎഫ് ഉൾപ്പെടെ സേനകൾ സുരക്ഷാ ചുമതലയിലുണ്ടെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് സുരക്ഷയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ സ്ട്രോങ്ങ് റൂമിനും ചുറ്റും മൂന്ന് ലെയർ സുരക്ഷയുണ്ട്. സമീപത്തുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സെൻസിറ്റീവ് പ്രദേശങ്ങളിലും മതിയായ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 10 മോട്ടോർ സൈക്കിൾ ക്യുആർടികൾ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 200 ജവാൻമാർ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്. ജില്ലാ കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്. എല്ലായിടത്തും സ്ഥിതിഗതികൾ ശാന്തമാണെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉള്ളതിനാൽ വിജയാഘോഷങ്ങൾ അനുവദനീയമല്ല. സെക്ഷൻ 163 ബിഎൻഎസ് നിലവിലുണ്ട്. ഒരിടത്ത് നാലിൽ കൂടുതൽ ആളുകളുടെ അനാവശ്യ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1.75 കോടി സ്ത്രീ വോട്ടർമാർ, 19 പട്ടികജാതി മണ്ഡലങ്ങൾ, 11 മുസ്ലീം എംഎൽഎമാർ… ബിഹാർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പ്രധാന ഘടകങ്ങളാവുക ഇവ
രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഇരു മുന്നണികളുടേയും അവകാശവാദം. ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ.


