തിരുവനന്തപുരത്ത് തീപാറും; ഭരണം നിലനിർത്താൻ പ്രമുഖരെ അണിനിരത്തി എൽഡിഎഫ്, മത്സര ചിത്രം തെളിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എൽഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു.
നേരത്തെ കോണ്‍ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 93 സീറ്റുകളിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ടു സീറ്റുകളിൽ പിന്നീട് പ്രഖ്യാപിക്കും. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും.
ബിജെപിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്. അതേസമയം, കോഴിക്കോട് ആയതിനാലാണ് മേയര്‍ ആര്യാ രാജേന്ദ്രൻ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തതെന്ന് വി ജോയി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ആരെയും പ്രഖ്യാപിക്കുന്നില്ലെന്നും വി ജോയി പറഞ്ഞു.


