വിമാനത്തിൽ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച് ഇന്ത്യക്കാരൻ; പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ലണ്ടൻ: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച ഇന്ത്യക്കാരനായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ (34) 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് ലണ്ടൻ ഹീത്രോവിലേക്കുള്ള വിമാനത്തിൽ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പലതവണ സ്പർശിക്കുകയായിരുന്നു.
രാത്രിയിൽ ‘എന്റെ അടുത്ത് നിന്ന് മാറൂ’ എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കാബിൻ ക്രൂ പെൺകുട്ടിയുടെ അടുത്തെത്തി. ഒരുവേള പെൺകുട്ടിയെ തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് പ്രശ്നമായതെന്ന് വിചിത്ര വാദമാണ് ജാവേദ് ആദ്യം ഫ്ലൈറ്റ് അറ്റൻഡന്റിനോട് പറഞ്ഞത്. എന്നാൽ, വിമാനം ഹീത്രോവിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ‘ഗാഢനിദ്രയിലായിരുന്നു’ എന്നും പെൺകുട്ടിയെ സ്പർശിച്ചത് ഓർക്കുന്നില്ലെന്നുമാണ് പിന്നീട് ജാവേദ് പൊലീസിനോട് പറഞ്ഞത്.
ജാവേദ് കുറ്റം നിഷേധിച്ചെങ്കിലും, 13 വയസ്സിന് താഴെയുള്ള പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിചാരണ വേളയിൽ യുകെയിൽ സോപാധിക ജാമ്യത്തിലായിരുന്ന ജാവേദിന് തൊഴിലുടമകളാണ് പാർപ്പിടം നൽകിയിരുന്നത്. ജാമ്യത്തിൽ കഴിഞ്ഞ ഈ കാലയളവിൽ പ്രതിക്ക് ഭാര്യയെയോ മക്കളെയോ കാണാൻ കഴിഞ്ഞില്ല. ഇത് കണക്കിലെടുത്താണ് ശിക്ഷ കുറച്ചതെന്ന് ജഡ്ജി വ്യക്തമാക്കി.
ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതി യുകെയിൽ തുടരാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് ശിക്ഷ പൂർത്തിയായാൽ എത്രയും പെട്ടെന്ന് രാജ്യം വിടാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.


