യുവാവിനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ചു, കാഴ്ച നഷ്ടപ്പെടുത്തി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമർദനം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനാണ് മർദനമേറ്റത്. സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. മർദിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരില്‍ നഗ്നനായ നിലയില്‍ റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സുദര്‍ശന്‍റെ ചികിത്സ നടക്കുന്നത്.

ആക്രമണത്തില്‍ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ജനനേന്ദ്രിയത്തില്‍ അണുബാധയുണ്ടായതിനാല്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തിട്ടുണ്ട്. പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. ചേർത്തല മുനീർ വധക്കേസിലെ പ്രതിയാണ് സുദർശൻ. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. കേസില്‍ സുദര്‍ശന്‍റെ സഹോദരനും പ്രതിയാണ്.
.
ഈ കേസിലെ പ്രതികാരമായിട്ടാകാം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജൻ മുരുകൻ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ബന്ധുക്കളുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്.

Share
error: Content is protected !!