ബസിൽ വെച്ച് കാലിൽ ചവിട്ടി, മാറി നിൽക്കാൻ പറഞ്ഞ വയോധികന്‍റെ മൂക്കിടിച്ച് തകര്‍ത്ത് യുവാവ്, ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: സ്വകാര്യ ബസിൽ വയോധികന് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് ക്രൂരമായി മര്‍ദിച്ചത്. ഹംസയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്കുള്ള യാത്രക്കിടെയാണ് സ്വകാര്യ ബസിൽ ഹംസക്ക് മർദനമേറ്റത്.
.
ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ കാലിൽ ചവിട്ടിയിരുന്നു. ഇതേതുടര്‍ന്ന് അൽപം മാറി നിൽക്കാൻ ഹംസ യുവാവിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് ഹംസക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഹംസയുടെ തലക്കും മൂക്കിനും പരിക്കേറ്റു. മൂക്കിന്‍റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയിൽ ചികിത്സയിലാണ്.
.
സംഭവത്തിൽ ഹംസയുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്കൂള്‍ വിട്ട സമയമായതിനാൽ തന്നെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്‍റെ പിൻ ഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്. വയോധികനെ അസഭ്യം വിളിച്ചശേഷം പലതവണ മര്‍ദിച്ചു. പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Share