പ്രവാസികളേ ഇനി കൺഫ്യൂഷൻ വേണ്ട; നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങൾ ഉടൻ പരിഷ്കരിക്കും
കൊല്ലം ∙ വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ കൊണ്ടു വരുന്ന സ്വർണത്തിന്റെ അളവും വിലയും സംബന്ധിച്ചു നിലനിൽക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ചട്ടങ്ങൾ പുനഃപരിശോധിക്കുമെന്നു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ ഉറപ്പു നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
.
2016 ലെ ചട്ടങ്ങൾ പ്രകാരം സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാമും പുരുഷൻമാർക്ക് 50000 രൂപ വിലയുളള 20 ഗ്രാം സ്വർണവുമാണ് ഇന്ത്യയിലേക്കു കൊണ്ടു വരാൻ അനുവദിച്ചിട്ടുള്ളത്. 2016 ൽ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ഒരു ഗ്രാം സ്വർണത്തിന് 2500 രൂപയാണ് വിലയുണ്ടായിരുന്നത്. നിലവിൽ സ്വർണത്തിന്റെ വില 5 മടങ്ങോളം വർധിച്ചു. ചട്ടങ്ങളിലെ അവ്യക്തത മൂലം വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
.
വിലയും അളവും പരസ്പരം യോജിക്കാത്ത തരത്തിലുള്ള വ്യത്യാസം നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതെക്കുറിച്ചു യുഎഇയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സ്വർണത്തിന്റെ വില വർധിച്ച സാഹചര്യത്തിൽ, വില ഒഴിവാക്കി നിശ്ചിത തൂക്കം സ്വർണം കൊണ്ടുവരാൻ കഴിയുന്ന വിധത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രേമചന്ദ്രൻ അറിയിച്ചു.


