ഇടുങ്ങിയ തെരുവിൽ നിറയെ വാഹനങ്ങൾ, അപ്പാർട്മെൻ്റിന് കാലപ്പഴക്കം; പുറത്തിറങ്ങാനാകാതെ കുടുങ്ങി മലയാളി കുടുംബം
നവി മുംബൈയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ച തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയായത് ഇടുങ്ങിയ തെരുവുകളിൽ നിരനിരയായി നിർത്തിയിട്ട വാഹനങ്ങൾ. റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നിയമമുണ്ട്. എന്നിട്ടും ഇരു വശങ്ങളിലുമായി നിരവധി വാഹനങ്ങളാണ് രാത്രി നിർത്തിയിട്ടത്. അപകടവിവരം അറിഞ്ഞ് ഫയർഫോഴ്സും ആംബുലൻസും ഉടൻ കുതിച്ചെത്തിയെങ്കിലും പാർക്ക് ചെയ്ത വാഹനങ്ങൾ തടസ്സമായി. ഒടുവിൽ, തീപടർന്ന സെക്ടർ 14ലെ എംജി കോംപ്ലക്സിലെത്തി തീ പൂർണമായും അണയ്ക്കുമ്പോഴേക്കും ഏറെ സമയം വൈകിയിരുന്നു.
.
രാത്രി 12.40ന് പടർന്ന തീ പൂർണമായും അണയ്ക്കുമ്പോഴേക്കും പുലർച്ചെ നാലുമണിയായെന്ന് പ്രദേശവാസികളായ മലയാളികൾ പറയുന്നു. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ആറുവയസ്സുകാരി വേദിക എന്നിവർ താമസിച്ചത് ഫ്ലാറ്റിലെ ബി വിങ്ങിലെ 12ാം നിലയിലാണ്. രണ്ടുനില താഴെ 10ാം നിലയിലാണ് ആദ്യം തീപടർന്നത്. തീ 11ഉം 12ഉം നിലയിലേക്ക് പടരുകയായിരുന്നു. തീപടർന്നതോടെ കുടുംബം വീട്ടിൽ കുടുങ്ങുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ളതാണ് കത്തിനശിച്ച അപ്പാർട്മെന്റെന്നും പ്രദേശവാസിയായ മലയാളികൾ പറയുന്നു. സിഡ്കോ കോർപ്പറേഷൻ പണി കഴിപ്പിച്ചവയാണ് ഇതെന്നും പിന്നീട് ഇത് മലയാളികൾക്കടക്കം കൈമാറുകയായിരുന്നുവെന്നും ഇവർ പറയുന്നു.


