ശിരോവസ്ത്ര വിലക്ക്: വിദ്യാഭ്യാസമന്ത്രിക്ക് തെറ്റ്പറ്റി, നിലപാട് തിരുത്തണമെന്ന് സ്‌കൂൾ അധികൃതര്‍, പ്രശ്‌നം വഷളാക്കാനില്ലെന്ന്- മന്ത്രി ശിവന്‍കുട്ടി
കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് സെന്റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിൻ.എല്ലാ തെളിവുകളും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ കൈയിലുണ്ട്. ഞങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ല.ഇപ്പോഴും കുട്ടി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്‍റെ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ് കഴിഞ്ഞദിവസം കുട്ടിയുടെ പിതാവ് പറഞ്ഞത്.അദ്ദേഹത്തെ ഉടന്‍ തന്നെ മാനേജ്മെന്‍റ് കാണും.. ‘ പ്രിൻസിപ്പൽ പറയുന്നു.
.
വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.യൂണിഫോം സ്കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവെന്നും പ്രിൻസിപ്പൽ ഹെലീന ആൽബിൻ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കാര്യങ്ങൾ പഠിച്ചിട്ടില്ലെന്നും മന്ത്രി നിലപാട് തിരുത്തണമെന്നും അഭിഭാഷക വിമല ബിനു പറഞ്ഞു. ‘കുട്ടിയെ സ്കൂളില്‍ നിന്ന് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. എന്‍റെ കുഞ്ഞിന്‍റെ പേര് പറഞ്ഞ് വര്‍ഗീയത ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് പറഞ്ഞിരുന്നു. കുട്ടിയെ സ്കൂളില്‍ നിന്ന് പറഞ്ഞിട്ടില്ല. ഹിജാബ് ധരിച്ച് എത്തിയ കുട്ടിയ ആര്‍ട്‍സ് ഡേക്ക് പങ്കെടുക്കുന്ന ദൃശ്യങ്ങളും സ്കൂളിന്‍റെ കൈയിലുണ്ട്’. അഭിഭാഷക പറഞ്ഞു.
.
എന്നാൽ പ്രശ്നം വഷളാക്കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിക്കാത്തതിനെ തുടർന്ന് കുട്ടിയെ പുറത്തുനിർത്തി എന്നതാണ് റിപ്പോർട്ട് ലഭിച്ചതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. മാനേജെമെന്റിന്റെ ഭാഗം കേൾക്കാനാണ് വിശദീകരണം ചോദിച്ചത്.പ്രശ്നം പരിഹരിച്ചെങ്കില്‍ നല്ലകാര്യം.ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കണം. എന്തിന്‍റെ പേരിലും ഒരു കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കാൻ പാടില്ല. അതാണ് സർക്കാർ നിലപാടാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രത്യേക പരിഗണന കൊടുക്കുന്നത് സർക്കാർ നിലപാടല്ല. കൊച്ചിയിലെ സംഭവം ചൂഷണം ചെയ്യാൻ ചിലർ ശ്രമിച്ചു.അതുകൊണ്ടാണ് പ്രശ്നം തീരാൻ വേണ്ടിയുള്ള ശ്രമങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നത്. വിഷയത്തിൽ ഹൈബി ഈഡൻ എം പി നടത്തിയ ഇടപെടലും സ്വാഗതം ചെയ്യുന്നു..മന്ത്രി പറഞ്ഞു.
.
എന്നാല്‍ പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രാവിലെ പറഞ്ഞത്. സ്കൂൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് വിഷയത്തില്‍ അടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
‘വിദ്യാർഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തിൽ വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇനി ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല..’മന്ത്രി പറഞ്ഞു.


