അറബ് രാജ്യങ്ങളുടെ മുന്നറിയിപ്പ് ഫലംകാണുന്നു: ഗസ്സയിൽ യുദ്ധം അവസാനിക്കാന്‍ പോകുന്നെന്ന് ട്രംപ്; ‘സമാധാന കരാര്‍ വൈകാതെ ഉണ്ടാകും’
ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും സഹായിക്കുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉടൻ അന്തിമരൂപം ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ഗസ്സയില്‍ ഒരു കരാറുണ്ടാകും. ബന്ദികളെ തിരികെ കൊണ്ടുവരുന്ന ഒരു കരാറാണിത്. യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറായിരിക്കും ഇത്. സമാധാനം പുലരാന്‍ പോകുന്നു’, ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
.
ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ എന്തായാലും അനുവദിക്കില്ല. അത് സംഭവിക്കില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട’, ട്രംപ് വ്യക്തമാക്കി.
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


