ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കം: നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം; എല്ലാ വിഭാഗത്തിനും ഗുണകരമാകുന്ന തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് തുടക്കമായെന്നും പറഞ്ഞു.

നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. മോദി പറഞ്ഞു.
.
സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റമെന്ന് നരേന്ദ്ര മോദി പറഞ്ഞു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയാണ് ജിഎസ്ടി പരിഷ്‌കാരം. നാഗരിക് ദേവോ ഭവ(ജനങ്ങളാണ് ദൈവം)യാണ് സർക്കാറിന്റെ നയം. രാജ്യത്തിന് ആവശ്യമായത് രാജ്യത്തിന് തന്നെ നിർമിക്കാൻ സാധിക്കണം.
.
‘പല തരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതല്‍ 5%, 18% നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക’- പ്രധാനമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും നമ്മുടെ രാജ്യത്തെ വ്യാപാരികളും വിവിധ നികുതികളുടെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒക്ട്രോയ്, പ്രവേശന നികുതി, വിൽപ്പന നികുതി, എക്‌സൈസ്, വാറ്റ്, സേവന നികുതി – അത്തരം ഡസൻ കണക്കിന് നികുതികൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു.

Share
error: Content is protected !!