16കാരനെ ഡേറ്റിങ് ആപ് വഴി പീഡിപ്പിച്ച സംഭവം: ലക്ഷങ്ങളുടെ ഇ‌ട‌പാട് നടന്നെന്നു വിവരം; ലോഡ്ജുകാർക്കും പങ്ക്

കാസർകോട്: സ്വവർഗരതിക്കാർക്കുള്ള ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടു നടന്നതായി വിവരം. ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചു ന‌ടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്ജ് നടത്തിപ്പുകാർക്കും പങ്കുണ്ടെന്നാണു സൂചന. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളിൽ ചന്തേര പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജിൽ പരിശോധന നടത്തി. കാസർകോടിനു പുറമെ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലും കേസുണ്ട്.  അവി‌ടെയും തെളിവെടുപ്പിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

16 കാരനായ വിദ്യാർഥി പീഡനത്തിന് ഇരയായ കേസിൽ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇത്തരം ഡേറ്റിങ് ആപ്പിൽ ലോഗിൻ ചെയ്യാൻ പൂർണമായ വ്യക്തിവിവരം രേഖകൾ സഹിതം നൽകണമെന്നില്ല. അതുകൊണ്ട‌ുതന്നെ, പ്രായപൂർത്തിയായെന്നു കാട്ടി ആപ്പിൽ അംഗമാകാം. കുറ്റകൃത്യത്തിന്റെ പേരിൽ ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആപ്പുകളിൽ ലോഗിൻ ചെയ്യാൻ വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
ബേക്കൽ എഇഒ വി.കെ.സൈനുദ്ദീൻ, റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ ചിത്രരാജ് എന്നിവരുൾപ്പെടെ 12 പേരെയാണ് ഇതുവരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് ഉൾപ്പെടെ 4 പേർ ഒളിവിലാണ്. പല തവണ പൊലീസ് സിറാജിന്റെ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച പൊലീസ് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന സിറാജ് മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.

വിദ്യാർഥിയുടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങി ഓടുന്നത് അമ്മ കാണുകയും തുടർന്നു ഫോൺ പരിശോധിക്കുകയും ചെയ്തതോടെയാണു സംശയം തോന്നിയത്. തുടർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയിൽനിന്നു വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

Share
error: Content is protected !!