പാകിസ്താൻ – യുഎഇ മത്സരം: നാടകീയ രംഗങ്ങൾക്കൊടുവിൽ പാക് ടീം കളിക്കിറങ്ങി; റഫറി മാപ്പ് പറഞ്ഞെന്ന് പിസിബി, യുഎഇയ്‌ക്ക് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ യുഎഇക്കെതിരായ മത്സരത്തിന് പാകിസ്താൻ ടീം ഒടുവിൽ കളിക്കിറങ്ങി. ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം നടന്ന ഹസ്തദാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം, ടീം മത്സരം ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും പാകിസ്താൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയുടെ ഇടപെടലിനെ തുടർന്ന് അവസാന നിമിഷം പാക് ടീം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.
.
ബഹിഷ്‌കരണത്തിന്റെ വക്കോളമെത്തിയ അതി നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പാകിസ്താനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം ആരംഭിച്ചത്. പാക് ടീം പ്രതിഷേധവുമായി ഹോട്ടലില്‍ തന്നെ തങ്ങിയതു കാരണം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. യുഎഇയ്ക്കായിരുന്നു ടോസ്. പുല്ലുള്ള പിച്ചില്‍ അവര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
.
വിവാദവും അനുരഞ്ജനവും
ഇന്ത്യൻ ടീമുമായുള്ള മത്സരത്തിന് ശേഷം നടന്ന ഹസ്തദാനം സംബന്ധിച്ച വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്താൻ ടീം മാനേജരോടും ക്യാപ്റ്റനോടും മാപ്പ് പറഞ്ഞതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസ്താവനയിലൂടെ അറിയിച്ചു. സെപ്റ്റംബർ 14-ന് നടന്ന സംഭവം ആശയവിനിമയത്തിലെ പിഴവുമൂലമുണ്ടായതാണെന്ന് പൈക്രോഫ്റ്റ് സമ്മതിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ഐസിസി അന്വേഷണം നടത്താൻ തയ്യാറാണെന്നും പിസിബി പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് പൈക്രോഫ്റ്റ് ഏകപക്ഷീയമായി പെരുമാറിയെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. മാച്ച് റഫറി എന്ന നിലയിൽ ഹസ്തദാനം നൽകേണ്ടതില്ലെന്ന് ക്യാപ്റ്റൻമാരോട് നിർദേശിക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നാണ് പിസിബിയുടെ പരാതി. പൈക്രോഫ്റ്റിനെ ഏഷ്യാകപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിസിബി ഐസിസിക്ക് രണ്ട് തവണ കത്തയച്ചിരുന്നെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ടീം മത്സരം ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.
.
Pakistan team arrives at DIS after hours of uncertainty. pic.twitter.com/U0GeAng8lX
— Shashank Kishore (@captainshanky) September 17, 2025
.
വൈകിയെത്തിയ പാക് ടീം
പാകിസ്താൻ ടീം ഹോട്ടലിൽ നിന്ന് വൈകിയെത്തിയതിനാൽ യുഎഇക്കെതിരായ മത്സരം ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തിയ യുഎഇ താരങ്ങൾ വാമപ്പ് പൂർത്തിയാക്കി മത്സരത്തിന് തയ്യാറെടുത്തിരുന്നു. പാകിസ്താൻ ടീം ഹോട്ടലിൽ നിന്ന് പുറപ്പെടുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ തടഞ്ഞതായും വിവരങ്ങളുണ്ട്. അതേസമയം, യുഎഇക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.


