യുവതിയുടെ കിടപ്പറദൃശ്യം പകർത്തി ഭീഷണി: പ്രതി ശല്യക്കാരനെന്നു നാട്ടുകാർ; കാലികളെ തട്ടിയെടുത്തു കശാപ്പു ചെയ്യുന്ന സംഘത്തലവൻ

കണ്ണൂർ: കുടിയാൻമലയിൽ യുവതിയുടെ കിടപ്പറദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് സ്ത്രീകളെ പതിവായി ശല്യം ചെയ്യുന്നയാളെന്നു നാട്ടുകാർ. ഇറച്ചിവെട്ടുകാരനായ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകൊണ്ടുപോയി കശാപ്പു ചെയ്യുന്നതും പതിവാണ്. ലത്തീഫിന്റെ കീഴിൽ ഇത്തരം അനധികൃത ഇടപാടുകൾ നടത്തുന്ന യുവാക്കളുടെ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് യുവതിയുടെ പരാതിയിൽ കുടിയാന്മല പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാംപ്രതി ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്.

വിവാഹിതയായ യുവതിയും ആലക്കോട് സ്വദേശിയായ സുഹൃത്തുമായുള്ള കിടപ്പറദൃശ്യം ഇരട്ട സഹോദരങ്ങളായ ശ്യാമും ശമലുമാണ് ഒളിച്ചിരുന്നു പകർത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണു സംഭവം. യുവതിയുടെ സുഹ‍ൃത്ത് സ്ഥിരമായി പകൽ സമയത്തു വീട്ടിലെത്തിയിരുന്നത് അയൽവാസികളായ ശ്യാമും ശമലും ശ്രദ്ധിച്ചിരുന്നു. ഇവർ ഒളിച്ചിരുന്ന് കിടപ്പറ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇതു യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തി പല തവണ പണം തട്ടി. എത്ര തുക തട്ടിയെടുത്തെന്ന് യുവതി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ദൃശ്യം യുവാക്കൾ ലത്തീഫിന് അയച്ചുകൊടുത്തു. ഇതോടെയാണ് പ്രശ്നം ഗുരുതരമായത്. ലത്തീഫും ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി. തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ അടിപിടിക്കേസിൽ പെട്ട് ശ്യാം റിമാൻഡിലായി.

ശമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പിൽ വച്ചുമാണ് പിടികൂടിയത്. ലത്തീഫ് വാഹനത്തില്‍ സുഹൃത്തിനൊപ്പം വന്നപ്പോൾ പൊലീസ് ജീപ്പ് കുറുകെയിട്ടാണ് പിടികൂടിയത്.

Share
error: Content is protected !!