‘അവർ അത് ആസ്വദിച്ചു’: കണ്ണിലും വായിലും സ്വകാര്യഭാഗത്തും കുരുമുളകു സ്പ്രേ അടിച്ചു; യുവാക്കൾക്ക് പൊലീസിന്റെ ക്രൂരമർദനം
തിരുവനന്തപുരം: മറാനല്ലൂരില്‍ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരര്‍ദനം. കഴിഞ്ഞ ഡിസംബറില്‍ മൂന്ന് യുവാക്കളെ സിഐ ഷിബുവും എസ്ഐ കിരണും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
മര്‍ദിച്ചതിനു പുറമേ ഇവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മാറനല്ലൂര്‍ കോട്ടുമുകള്‍ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരന്‍, സുഹൃത്ത് വിനു എന്നിവർക്കാണ് പൊലീസില്‍നിന്നു കടുത്ത ദുരനുഭവം ഉണ്ടായത്.
അരി കൊടുക്കാതെ അധിക്ഷേപിച്ചെന്ന്
കഴിഞ്ഞ ഡിസംബര്‍ 22ന് രാത്രി വീടിന്റെ മുന്നില്‍ മൂവരും ഇരിക്കുമ്പോള്‍ അയല്‍വാസിയായ വിനോദിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് നാലുപേര്‍ അകത്തേക്കു കടക്കുന്നതു കണ്ടു. മതില്‍ ചാടി കടന്നവരെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിക്കുന്നതിനിടെ വീടിന്റെ അകത്തുനിന്ന് യൂണിഫോമില്‍ എസ്‌ഐ പുറത്തേക്കു വന്നു. മതില്‍ചാടിയത് മഫ്തിയിലുള്ള പൊലീസുകാരാണെന്നും കഞ്ചാവു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു നടക്കുന്നതെന്നും യുവാക്കള്‍ അറിയുന്നത് അപ്പോഴാണ്.
എന്നാല്‍ പൊലീസ് സംഘം യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് രണ്ടു ദിവസം ക്രൂരമായി മര്‍ദിച്ചശേഷം ജോലി തടസപ്പെടുത്തി എന്ന കേസെടുത്ത് ജയിലിലാക്കുകയും ചെയ്തു. കാലിന്റെ ഇടയില്‍ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്ന് യുവാക്കള്‍ പറഞ്ഞു. കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു. സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്‌പ്രേ അടിച്ചു.
ഒരു ആനന്ദം പോലെ ആസ്വദിച്ചാണ് അയാള്‍ അതു ചെയ്തത്. സിഐ കൈമുട്ട് വച്ചാണു പുറത്തിടിച്ചത്. പൊലീസുകാര്‍ പിടിച്ചു കുനിച്ചു നിര്‍ത്തി കൊടുക്കുകയായിരുന്നു. സിഐ മടുക്കുമ്പോള്‍ എസ്‌ഐ വരും. അതിനുശേഷം അഖില്‍ എന്ന പൊലീസുകാരനും ഇടിച്ചുവെന്നു യുവാക്കള്‍ പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതു തടയാന്‍ ശ്രമിച്ച ശരത്തിന്റെയും ശരന്റെയും മാതാപിതാക്കളെയും പൊലീസ് മര്‍ദിച്ചിരുന്നു.
കഞ്ചാവ് കണ്ടെത്താന്‍ പൊലീസ് വിനോദിന്റെ വീട്ടില്‍ കയറിയതും ആളു മാറിയാണെന്നു പിന്നീടു ബോധ്യമായി. ജയിലില്‍ ആയതോടെ യുവാക്കളുടെ ജീവിതവും ബിസിനസും ഒക്കെ പ്രതിസന്ധിയിലായി. ഇവര്‍ നിയമനടപടികള്‍ സ്വീകരിച്ചതിനു പിന്നാലെ സിഐ ഷിബുവും എസ്ഐ കിരണും ഒത്തുതീര്‍പ്പിനായി എത്തി. എന്നാല്‍ വഴങ്ങാതെ മുന്നോട്ടുപോകുകയാണ് യുവാക്കള്‍.
…


