റഷ്യക്കെതിരെ യൂറോപ്പിൻ്റെ ഉപരോധ ‘യുദ്ധം’; ഇന്ത്യൻ കമ്പനിക്കും തിരിച്ചടി, എണ്ണക്കച്ചവടം നിർത്തി ഇറാഖും സൗദി അറേബ്യയും
യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജിക്ക് എണ്ണ നൽകുന്നത് ഇറാഖും സൗദി അറേബ്യയും നിർത്തിവച്ചു. സൗദി ആരാംകോ, ഇറാഖിന്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ സോമോ എന്നിവയാണ് നയാരയുമായുള്ള ഇടപാട് നിർത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാസം ശരാശരി 20 ലക്ഷം ബാരൽ എണ്ണ ഇറാഖിൽ നിന്നും 10 ലക്ഷം ബാരൽ സൗദിയിൽ നിന്നും നയാരക്ക് ലഭിച്ചിരുന്നു. എന്നാൽ, ഓഗസ്റ്റിൽ ഈ രാജ്യങ്ങൾ നയാരക്ക് എണ്ണ നൽകിയതേയില്ല. നയാരക്കുള്ള എണ്ണയുമായി ഇറാഖിൽ നിന്ന് അവസാനമായി കപ്പൽ എത്തിയത് ജൂലൈ 29നാണ്. സൗദി ആരാംകോയിൽ നിന്ന് ജൂലൈ 18നും.
ഇക്കഴിഞ്ഞ ജൂലൈയിലാണ് റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ കൂടുതൽ കർക്കശമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണയുടെ പരമാവധി വിലപരിധി ബാരലിന് 60 ഡോളറിൽ നിന്ന് 47.60 ഡോളറിലേക്ക് വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതായത്, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നവർ ഇതിലധികം വില നൽകിയാൽ അവർക്കുമേലും ഉപരോധം ഏർപ്പെടുത്തും. റഷ്യയുടെ വരുമാനത്തിന് തടയിടുകയാണ് ലക്ഷ്യം. റഷ്യൻ എണ്ണ ടാങ്കറുകൾക്കും ഉപരോധമുണ്ട്. റഷ്യൻ കമ്പനിക്ക് ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ നയാരക്കും ഉപരോധം ബാധകമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു.


