‘ബ്രാഹ്‌മണർ’ ഇന്ത്യക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു, നമ്മൾ അത് നിർത്തണം; ട്രംപിൻ്റെ സഹായി നവാരോ
ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ പുതിയ വിമർശനവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും അത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
”ഇപ്പോൾ ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫുണ്ട്, എന്നാൽ ചൈനയ്ക്ക് മേൽ 50 ശതമാനത്തിൽ അല്പം കൂടുതലുണ്ട്. എന്താണ് സംഭവിച്ചത്? റഷ്യൻ റിഫൈനറികൾ ഇന്ത്യയിലെ വൻകിട എണ്ണക്കമ്പനികളുമായി കൈകോർത്തു. മോദിക്ക് ക്രൂഡ് ഓയിലിൽ പുതിൻ ഇളവ് നൽകുന്നു. അവർ അത് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വലിയ പ്രീമിയത്തിന് കയറ്റി അയക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു.” നവാരോ പറഞ്ഞു.
നേരത്തെ, യുക്രൈൻ സംഘർഷത്തെ ‘മോദിയുടെ യുദ്ധം’ എന്നും, ‘സമാധാനത്തിലേക്കുള്ള പാത ഇന്ത്യയിലൂടെയാണ് കടന്നുപോകുന്നതെന്നും’ തുടങ്ങിയ പരാമർശങ്ങൾ പീറ്റർ നവാരോ നടത്തിയത് വിവാദമായിരുന്നു.


