‘പാക്കിസ്ഥാനെതിരെ പ്രയോഗിച്ചത് അമ്പതിൽത്താഴെ ആയുധങ്ങൾ; ആ കാര്യം മനസ്സിൽ സൂക്ഷിച്ചിരുന്നു’

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരെ അമ്പതിൽത്താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് ‌വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. എൻഡിടിവിയുടെ ഡിഫൻസ് സമ്മിറ്റിലായിരുന്നു ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.

‘തിരിച്ചടിക്കായി തിരഞ്ഞെടുക്കാൻ ഞങ്ങൾക്കു മുന്നിൽ ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ അത് 9 എണ്ണമായി ചുരുക്കി. ഏറ്റവും പ്രധാനപ്പെട്ട വസ്തുതയെന്തെന്നാൽ 50ൽ താഴെ ആയുധങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് സംഘർഷം അവസാനിപ്പിക്കാൻ നമുക്കായി. യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്. അവസാനിപ്പിക്കാൻ പ്രയാസവും. അക്കാര്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് സൈന്യത്തെ വിന്യസിച്ചതും. എന്തു തന്നെ സംഭവിച്ചാലും നേരിടാൻ സൈന്യം തയാറായിരുന്നു.’–തിവാരി പറഞ്ഞു.

മൂന്ന് നിർദേശങ്ങളാണ് ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ചു ന്യൂഡൽഹിയിലെ ഉന്നതകേന്ദ്രങ്ങളിൽനിന്ന് ലഭിച്ചത്. തിരിച്ചടി ദൃശ്യമായിരിക്കണം, ഭാവിയിലെ ആക്രമണങ്ങൾ തടയാനുള്ള സന്ദേശമായിരിക്കണം, യുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകണം എന്നിവയായിരുന്നു ഇത്. ശത്രുവിന്റെ നീക്കത്തിന് തിരിച്ചടിയായി എന്തു പദ്ധതിയും തയാറാക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ലഭിച്ചിരുന്നു എന്നതാണ് നമ്മളെ സഹായിച്ച പ്രധാന ഘടകം. അത് തീരുമാനമെടുക്കൽ വേഗത്തിലാക്കിയെന്നും തിവാരി പറഞ്ഞു.

Share
error: Content is protected !!